ടെൽ അവീവ്: ജെറൂസലെമിൽ കന്യാസ്ത്രീയെ ആക്രമിച്ച യഹൂദനെ കോടതി കുറ്റവിമുക്തനാക്കി. പ്രതി യോനാ ഷ്റെയ്ബറിന്റെ മാനസികാരോഗ്യനില പരിഗണിച്ചാണ് ജറൂസലെം മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
ഇസ്രേലി അധിനിവേശ പ്രദേശമായ ഈസ്റ്റ് ജറൂസലെമിലെ ഓൾഡ് സിറ്റി ഭാഗത്ത് ഇക്കഴിഞ്ഞ ഏപ്രിലിലുണ്ടായ സംഭവം അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
ഫ്രഞ്ച് ബിബ്ലിക്കൻ ആൻഡ് ആർക്കിയോളജിക്കൽ സ്കൂളിൽ ഗവേഷണം നടത്തുകയായിരുന്ന കന്യാസ്ത്രി നടന്നുപോകവേ അക്രമി പിറകിൽനിന്ന് ഓടിവന്ന് തള്ളിയിടുന്നതും തൊഴിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.
കല്ല് പാകിയ വഴിയിൽ മുഖമടിച്ചുവീണ കന്യാസ്ത്രീക്ക് എഴുന്നേൽക്കാനായില്ല. സ്ഥലംവിടാൻ ശ്രമിച്ച അക്രമി തിരിച്ചുവന്ന്, നിലത്തുകിടന്ന കന്യാസ്ത്രീയെ മൃഗീയമായി തൊഴിച്ചു. സംഭവം കണ്ട് ഓടിവന്നൊരാളെയും ഇയാൾ ആക്രമിച്ചു.
36 വയസുള്ള പ്രതിക്കെതിരേ മതവിദ്വേഷമടക്കമുള്ള കുറ്റങ്ങളാണു ചുമത്തിയത്. ആക്രമണ സമയത്ത് പ്രതിയുടെ മാനസികനില തകരാറിലായിരുന്നുവെന്നും വിചാരണ നേരിടാനുള്ള ശേഷി ഇയാൾക്കില്ലെന്നും ജില്ലാ ജില്ലാ സൈക്യാട്രിസ്റ്റ് റിപ്പോർട്ട് നല്കി.
സൈക്യാട്രിസ്റ്റിന്റെ അഭിപ്രായം അംഗീകരിക്കുന്നതായി വ്യക്തമാക്കിയ പ്രോസിക്യൂഷൻ പ്രതിയെ കുറ്റവിമുക്തനാക്കി ചികിത്സ നല്കണമെന്നാവശ്യപ്പെട്ടു. പ്രതി കന്യാസ്ത്രീയെ ആക്രമിച്ചെന്ന കുറ്റം തെളിഞ്ഞെങ്കിലും മാനസികാരോഗ്യത്തിന്റെ പേരിൽ കുറ്റവിമുക്തനാക്കുന്നതായി കോടതിയും പ്രഖ്യാപിച്ചു.